മലപ്പുറം: സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ മുസ്ലിം ലീഗിൽ ഉടലെടുക്കുന്ന വിമതനീക്കം മുതലെടുക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമം. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികക്കെതിരേ പാർട്ടിക്കുള്ളിൽനിന്നു തന്നെ എതിർപ്പുകൾ ഉയരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിൽ പി.എം.എ. നിയാസ്, ഫാത്തിമ തഹലിയ, ജയന്തി രാജൻ എന്നിവരുടെ സ്ഥാനാർഥിത്വമാണു പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.
ഫാത്തിമയുടെയും ജയന്തിയുടെയും സ്ഥാനാർഥിത്വത്തെ ചോദ്യംചെയ്ത് വനിതാലീഗ് നേതാവ് നൂർബിന റഷീദ് രംഗത്തെത്തിയപ്പോൾ തിരൂരങ്ങാടിയിലെ സ്ഥാനാർഥിക്കെതിരേ ലീഗിന്റെ മുൻ എംഎൽഎ ആയ അബ്ദുറഹ്മാൻ രണ്ടത്താണിയാണ് രംഗത്തെത്തിയിട്ടുള്ളത്. ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയവും നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്.
പുതിയ സംഭവ വികാസങ്ങളെ മുതലെടുക്കാൻ സിപിഎം നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് വിട്ട് വന്നാൽ ഇടതുമുന്നണി സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിപ്പിച്ചേക്കുമെന്നാണു സൂചന. ഇടതുമുന്നണിയിൽ സിപിഐ മൽസരിക്കുന്ന സീറ്റാണിത്.
അബ്ദുറഹ്മാൻ രണ്ടത്താണി ഇടതു സ്വതന്ത്രനായി മൽസരിക്കുമെങ്കിൽ ഈ സീറ്റ് വിട്ടു കൊടുക്കാൻ സിപിഐ തയാറാകും. ലീഗിന്റെ സ്ഥാനാർഥിനിർണയത്തെ വിമർശിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തെ സിപിഎം നേതാക്കൾ ബന്ധപ്പെടുകയും സീറ്റ് ഓഫർ ചെയ്യുകയുമായിരുന്നു. തിരൂരങ്ങാടിയിൽ അബ്ദുറഹ്മാൻ രണ്ടത്താണി മൽസരിച്ചാൽ മുസ്ലിം ലീഗിന് കടുത്ത വെല്ലുവിളി ഉയർത്താനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചില മാറ്റങ്ങൾക്കു സാധ്യത ഉയരുന്നുണ്ട്. മന്ത്രി വി.അബ്ദുറഹ്മാൻ തിരൂരിൽ മത്സരിക്കാനാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. നിലവിൽ താനൂരിലാണ് അബ്ദുറഹ്മാനെ പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹം തിരൂരിലേക്കു മാറിയാൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലേക്കും പരിഗണിച്ചേക്കും.
അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് വിട്ടു പോകില്ലെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചത്. അബ്ദുറഹ്മാനുമായി ലീഗിന്റെ പ്രതിനിധികൾ ചർച്ച നടത്തിവരുന്നുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായൊരു വെല്ലുവിളി ഒഴിവാക്കാൻ ലീഗിനു കഴിയും.
മലപ്പുറം ജില്ലയിൽ യുഡിഎഫിലെ അതൃപ്തരെ സ്ഥാനാർഥികളാക്കി വിജയം നേടുന്ന തന്ത്രം സിപിഎം ഏറെ കാലമായി പരീക്ഷിക്കുന്നതാണ്.മുന്പ് കുറ്റിപ്പുറത്ത് കെ.ടി. ജലീൽ, താനൂരിൽ വി.അബ്ദുറഹ്മാൻ, നിലന്പൂരിൽ പി.വി.അൻവർ തുടങ്ങിയവരെയെല്ലാം യുഡിഎഫ് പാളയത്തിൽ നിന്ന് അടർത്തിയെടുത്താണ് സിപിഎം മൽസരിപ്പിച്ച് വിജയിച്ചത്. ഇത്തവണ അബ്ദുറഹ്മാൻ രണ്ടത്താണിയിലൂടെ ചരിത്രം ആവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.